Sunday, June 21, 2020

എന്റെ സൈക്കിൾ ഡയറി

free counters ഇന്ന് ലോക സൈക്കിൾ ദിനമെന്ന് രാവിലെ ന്യൂസ് കണ്ടപ്പോൾ ആണ് അറിഞ്ഞത്. എങ്കിൽ എന്റെ സൈക്കിൾ അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് കരുതി ! അച്ഛന് പണ്ടൊരു ഗിയർ സൈക്കിൾ ഉണ്ടായിരുന്നു. ആ കാലത്ത് അങ്ങനൊരു സൈക്കിൾ മറ്റാരുടെയും കൈയ്യിൽ ഞാൻ കണ്ടിട്ടില്ല. എന്നെയും അനിയനെയും അനിയത്തിയെയും ഈ സൈക്കിളിന്റെ മുന്നിലും (പ്രത്യേക സീറ്റ് ഉണ്ടായിരുന്നു ) പിന്നിലും നടുക്കും ഇരുത്തി അച്ഛൻ സൈക്കിൾ ഉരുട്ടി ഞങ്ങളെ സ്ക്കൂളിൽ കൊണ്ട് പോകുന്നത് ഇപ്പോഴും എന്റെ കണ്ണിൽ നിന്ന് മായുന്നില്ല. കുട്ടിക്കാലം മുതൽ എനിക്ക് ഈ സൈക്കിളിൽ ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ അച്ഛൻ കണ്ണുരുട്ടുമായിരുന്നു. എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോളാണ് ബൈജു അണ്ണൻ എനിക്ക് സൈക്കിളോടിക്കാൻ പഠിപ്പിച്ചു തരുന്നത്. അന്ന് സൈക്കിളിന് ഞങ്ങളുടെ ഏക ആശ്രയം നന്തൻകോടുള്ള #ഭായിയുടെയും #പണിക്കരുടെയും സൈക്കിൾ വർക്ക്ഷോപ്പ് കടകളായിരുന്നു. പണിക്കരുടെ ചുവപ്പു സൈക്കിളിനായിരുന്നു ഡിമാന്റ്. മണിക്കൂറിന് 50 പൈസ ആയിരുന്നു വാടക. വാടകയ്ക്കെടുത്ത സൈക്കിൾ ഞങ്ങൾ ആർത്തി മൂത്ത് ചവിട്ടുമ്പോൾ ആ ഒരു മണിക്കൂർ വെറും പത്ത് മിനിട്ടു പോലെ തീരുമായുരുന്നു. സൈക്കിൾ തിരിച്ച് കടയിൽ കൊടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടുപ്പിന്റെ താഴെ ഇല്ലാ എന്നും ഞാൻ എയറിൽ ഫ്ളോട്ട് ചെയ്യുന്നു എന്ന് തോന്നുന്ന ആ അനുഭവം എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു. ഒരു ദിവസം പണിക്കരുടെ സൈക്കിൾ അവറാച്ചന്റെ ഇടവഴിയിൽ നിന്ന് താഴോട്ട് ഓടിച്ച് ചന്ത മതിലിൽ ഇടിച്ചിട്ട്, സൈക്കിൾ മിണ്ടാതെ ഉരിയാടാതെ പണിക്കരുടെ കടയിൽ തിരിച്ച് കൊടുത്ത് മടങ്ങിയതിന് ഞാൻ മിനിമം ഒരു ധീരതയ്ക്കുള്ള അവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. വീട്ടിൽ വന്നു കുളിക്കാൻ തലയിൽ കൂടെ വെള്ളമൊഴിച്ചപ്പോളാണ് അവാർഡുകൾ കൈമുട്ടിലും കൈവിരലുകളിലും നല്ല പോലെ കിട്ടിയെന്ന വിവരം അറിഞ്ഞത്. സൈക്കിൾ യജ്ഞത്തിൽ കിട്ടിയ ഒരു സുഹൃത്താണ് ജോസ്. എനിക്ക് വാട്സ് ലൈനായിരുന്നു വീട്ടുകാർ നിശ്ചയിച്ചിരുന്ന ബൗണ്ടറി. പക്ഷേ ഞാനും ജോസ്സും വാട്സ് ലൈൻ വിട്ട് YMR, ചാറിച്ചിറ, നളന്ദ റൂട്ടുകൾ വഴി ചീറി പാഞ്ഞു. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ സൈക്കിൾ തന്നു. പറഞ്ഞറിയിക്കാത്ത സന്തോഷമായിരുന്നു അന്ന്. ഒരുപാട് നാൾ ഞാൻ ആ സൈക്കിൾ ഓടിച്ചു. പക്ഷേ കുറച്ച് മുതിർന്നപ്പോൾ കൂട്ടുകാരെല്ലാം ബൈക്കിലും മറ്റും പോകുന്നത് കണ്ട് ഞാൻ അച്ഛന്റെ സൈക്കിൾ ഉപക്ഷിച്ചു. ഇപ്പോൾ അത് തെറ്റായി പോയി എന്ന് തോന്നുന്നു. അച്ഛന് സ്ട്രോക്ക് വന്ന ശേഷം അച്ഛനും സൈക്കിൾ ഉപയോഗിക്കാതെയായി. അവസാനം ഞങ്ങടെ വീട്ടിൽ തേങ്ങയിടാൻ വരുന്ന ആൾക്ക് അച്ഛൻ ആ സൈക്കിൾ സമ്മാനമായി നൽകി. ഇന്ന് ആ സൈക്കിൾ തിരിച്ചു കിട്ടിയിരുന്നു എങ്കിൽ കൊള്ളാമെന്ന് ആഗ്രഹിച്ചു പോകുന്നു. ഒന്നും കൂടി ഒരു സൈക്കിൾ യജ്ഞത്തിന് റെഡിയാകാൻ...

മുതുകുളത്തിന്റെ ചായക്കട

free counters നന്തൻകോട് ബസ്സ് സ്റ്റോപ്പിന്റെ ഇടത് വശത്ത് ചേർന്ന് പണ്ട് റിസർവ് ബാങ്ക് കോർട്ടേഴ്സിലെ വലിയ തണൽ മരത്തിന്റെ കീഴെയായിരുന്നു മുതുകുളത്തിന്റെ ചെറിയ ചായക്കട. ആൾകാർക്ക് നിന്ന് കുടിച്ചിട്ട് പോകാവുന്ന ഒരു കുടൂസ് കട ! ഞാൻ സ്ക്കൂളിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോൾ മുതുകുളത്തിന്റെ ചായക്കട വളരെ കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു. നന്തൻകോട് ഇന്ന് കാണും പോലെ കളർഫുൾ അല്ലായിരുന്നു അന്ന്, പക്ഷേ ചുറ്റും തണൽ മരത്തിൽ നിന്നുള്ള മഞ്ഞപ്പൂക്കൾ വീണു കിടക്കുന്ന മുതുകുളത്തിന്റെ നീല പെയ്ന്റടിച്ച ആ ചെറിയ കട, ചാറാച്ചിറ കുളത്തിൽ ഒരു ആമ്പൽ പൂവ് തനിയെ വിരിഞ്ഞു നിൽക്കും മാതിരി, നന്തൻകോടിന് ഒരു പ്രത്യേക നിറം നൽകിയിരുന്നു. രാവിലെ അഞ്ച് മണിയ്ക്ക് കട തുറന്ന് രാവിലെത്തെ ആദ്യ ട്രയിൻ പിടിക്കാൻ പോകുന്നവർക്കും നാട്ടിലെ വീട്ടിലെ ചായ കുടിക്കാൻ താത്പര്യമില്ലാത്തവർക്കും മുതുകുളത്തിന്റെ ചായ ഒരു ആശ്വാസമായിരുന്നു. ഞാനും പലപ്പോഴും മുതുകുളത്തിന്റെ കടയിൽ പോയി ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ പറഞ്ഞപ്പോൾ അമ്മ തന്ന ഉപദേശം ഇപ്പോഴും ഓർമ്മയുണ്ട്, "വീട്ടിൽ അടുപ്പ്പുകായത്തവർക്കാണ് ചായക്കട. ഇവിടെ ഒരു കുഴപ്പവുമില്ല, നിനക്ക് ചായ ഞാൻ തരാം!" ഇപ്പോഴോ കാലം മാറി കഥ മാറി, വീട്ടിൽ അടുപ്പു പുകഞ്ഞാലും പുകഞ്ഞില്ലെങ്കിലും പുറത്തുന്നുള്ള ഭക്ഷണം നമ്മുടെ ശീലമായി, ആഗോളവത്ക്കരണത്തിന്റെ ബൈ പ്രോഡക്ട്സ്! പക്ഷേ, ഞാൻ വിട്ടില്ല, രാവിലെ ജിമ്മിൽ പോകുന്ന നേരത്ത് ട്രാക്ക് സൂട്ടിലെ പോക്കറ്റിൽ നിന്ന് ചില്ലറ പൈസ നീട്ടി ആദ്യമായി മുതുകുളത്തിനോട് ഒരു ചായ ചോദിച്ചതും അദ്ദേഹം ഗൗരവമാർന്ന മുഖത്തോട് കൂടി പുതിയ കസ്റ്റമറെ അടിമുടി നോക്കിയിട്ട് നീ ശശിയുടെ മോനല്ലേ എന്ന് ചോദിച്ചതും ഇപ്പോഴും ഇന്നലെ നടന്ന പോലെ ഓർമ്മയുണ്ട്. അന്ന് നന്തൻകോട്ടുള്ളവർക്ക് പരസ്പരം എല്ലാ പേരെയും അറിയാമായിരുന്നു. ഇന്ന് ജംഗ്ഷനിലോട്ട് ചെന്നാൽ എപ്പോഴും ചിരിക്കുന്ന രാജനണ്ണനും, അഭിലാഷണ്ണനും, വെസ്റ്റേൺ ബേക്കറിയും ഒഴിച്ചാൽ മിക്കവരും അപരിചിതർ, എല്ലാപേർക്കും എല്ലാപേരും അപരിചിതർ. മുതുകുളം വയസ്സായിട്ടാണോ കട നിർത്തിയത് അതോ കോർപ്പറേഷൻ അധികൃതർ കട മാറ്റാൻ പറഞ്ഞതാണോ എന്നറിയില്ല. മുതുകുളവും ഇപ്പോൾ ഓർമ്മകളിൽ മാത്രമാണ്. തടികൾ അടിച്ച് കൂട്ടിയ നീല പെയ്ന്റടിച്ച കടയും അതിന് ചുറ്റും വീഴ്ന്ന് കിടക്കുന്ന കോർട്ടേഴ്സിലെ മരത്തിലെ മഞ്ഞപ്പൂക്കളും അവിടെയുണ്ടോ എന്ന് ഇപ്പോഴും ഞാൻ അത് വഴി പോകുമ്പോൾ നോക്കാറുണ്ട് ! പക്ഷേ ഓർമ്മയിൽ മാത്രം കാണാൻ കഴിയുന്നതായി മാറി ആ കാഴ്ച ഇപ്പോൾ.
#nanthancode #നന്തൻകോട് #നന്ദൻകോട്

വായിക്കുന്നതും വിളമ്പുന്നതും !

free counters ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്. ഒരുപാട് നല്ല പുസ്തകങ്ങൾ വായിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്. നല്ല പുസ്തകം വായിക്കുന്നു എന്ന് കരുതി നമ്മുടെ ചിന്താഗതി നല്ലതാകണം എന്നില്ല. എങ്ങനെയാണ് നാം ആ പുസ്തകങ്ങളിലെ വിഷയങ്ങളെ നമ്മുടെ തോട്ട് പ്രോസസ്സിംഗിൽ കൂടി കടത്തി വിടുന്നത് എന്നത് ഒരു പ്രധാനമായ കാര്യമാണ്. നാം നല്ല പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മുടെ ജീവിതാനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, പ്രതികരണ രീതി ഇവെയെല്ലാം പുസ്തകത്തിലെ ആശയത്തിനെ സ്വായത്തമാക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. പിന്നെ നമ്മൾ പലയിടത്തായി വിളമ്പുന്നത് ഇതിന്റെ ആകെ മൊത്തം ടോട്ടൽ ഔട്ട്പുട്ടായി മാറും. അതാണ് ചിലപ്പോളൊക്കെ ചില ദന്ത ഗോപുരങ്ങൾ നമുക്ക് മുന്നിൽ തകരുന്നതായി കാണുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?

Monday, July 29, 2019

ദ ഗ്രേറ്റ് ഹാക്ക് - നമ്മുടെ നാളെ ആരുടെ കയ്യിൽ?

Data is new fuel എന്നത് എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്ന ഒരു ഡോക്യുമന്ററിയാണ് 'ദ ഗ്രേറ്റ് ഹാക്ക്'. മനുഷ്യാവകാശം എന്നത് പോലെ ഡാറ്റാ റൈറ്റ്സും ഭാവിയിൽ എത്ര പ്രാധാന്യം അർഹിക്കുന്നതാവും എന്നും ഈ ഡോക്യു നമുക്ക് മനസ്സിലാക്കി തരുന്നു. എന്റെയും നിങ്ങളുടെയും ഡാറ്റാ എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള കമ്പനികൾ ഉപയോഗിക്കുന്നത് ( നമ്മുടെ സമ്മതം ഇല്ലാതെ) എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. വെറും 70000 അമേരിക്കകാരെ ഇൻഫ്ളുൻസ് ചെയ്തിട്ടാണ് അമേരിക്കയില പ്രസിഡന്റ് ഇലക്ഷൻ കേംബ്രിഡ്ജ് അനലിറ്റിക ട്രംപിന് അനുയോജ്യമായ രീതിയിൽ മാറ്റി മറിച്ചത് എന്നറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നാം, പക്ഷേ ഇങ്ങനെയുള്ളവരാണ് ലോകത്ത് എവിടെയുമുള്ള ഇലക്ഷനിലെയും decisive factor എന്നറിയപ്പെടുന്നത് (അങ്ങോട്ടും ചായാം, ഇങ്ങോട്ടും ചായാം). ഇവരെ data manipulation വഴി കണ്ടെത്തി, നമുക്ക് ആവശ്യമായ രീതിയിൽ അവർക്ക് ഡാറ്റാ ഫീഡ് ചെയ്ത് അവരുടെ behaviour pattern മാറ്റുകയും അതുവഴി അവരുടെ decision making ഇൻഫ്ളുഫൻസ് ചെയ്യുകയുമാണ് CA പോലുള്ള കമ്പനികൾ ചെയ്യുന്നത്. ഇന്ത്യയിലെ ഈ കഴിഞ്ഞ ഇലക്ഷിനിലും ഇങ്ങനെ നടന്നില്ല എന്ന് ആരു കണ്ടു. എനിക്ക് അടുത്തറിയാവുന്ന ആൾക്കാർ, അവരുടെ വോട്ട് ആർക്ക് കൊടുക്കണമെന്ന തീരുമാനങ്ങൾ അവർക്ക് കിട്ടിയ FB യിലെയും WhatsAppലെയും ഫോർവേർഡുകളാണ് നിശ്ചയിച്ചത്. അവരുടെ ബിഹേവിയറും തിങ്കിംഗ് പാറ്റേണും റൈറ്റ് വിംഗ് പൊളിറ്റിക്സിലോട്ട് മാറിയത് പഠനത്തിന് വിഷയമാക്കേണ്ട കാര്യം തന്നെയാണ്. സുക്കർ അണ്ണനും കോയും എന്റെ ഡാറ്റ അടിച്ച് മാറ്റുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഞാൻ ഇത് എഴുതുന്നത്. ലോകത്തിന്റെ നാനാഭാഗത്തിൽ നിന്നുമുള്ള ആൾക്കാരുടെ ഇപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ഒരു ഭവിഷ്യത്തിനെ ആയിരിക്കും നാം വരും വർഷങ്ങളിൽ വരവേൽക്കാൻ പോകുന്നത്! ദുർഭാഗ്യവശാൽ ഡാറ്റാ പ്രൈവസിയ്ക്ക് ഒരു ഉത്തരം തരാൻ ഈ ഡോക്യുമൻററിക്ക് കഴിയാതെ പോകുന്നു, മറ്റാരു ഭാഷയിൽ പറഞ്ഞാൽ സൊലൂഷൻ ഇല്ലാത്ത ഒരു പ്രോബളമാണ് ഇത്! #TheGreatHack #Netflix #Data ജൂലയ് 29, 2019

Wednesday, January 18, 2017

മതം മാറ്റത്തിന്റെ സോഫ്റ്റ് ടാർഗറ്റുകൾ!

free counters ഞാൻ ഇത് തുടങ്ങുന്നതിന് മുമ്പേ ഒരു ഡിസ്ക്ളൈമർ കൂടി കൂട്ടി ചേർക്കാൻ ആഗ്രഹിക്കുന്നു. ഇതിനെ വർഗ്ഗീയവത്ക്കരിക്കരുത്.  കഴിഞ്ഞ രണ്ട് മൂന്ന് നാളുകളിൽ മതം മാറ്റലിന്റെ (ഹിന്ദു മതത്തിൽ നിന്ന് പെന്തകോസ്തൽ മതത്തിന്റെ പല വിംഗ് കളിലേക്ക് ) വികൃതമായ രൂപങ്ങൾ ഞാൻ കാണാനിടയായി. യുക്തിപരമായി ചിന്തിക്കാനോ വിശകലനമോ ചെയ്യാൻ കഴിയാതെ എന്തെങ്കിലും മാനസിക  പിരിമുറുക്കങ്ങളിൽ കൂടി കടന്നു പോകുന്ന ലോല ഹൃദയരായ സ്ത്രീകളായിരിക്കും ഈ പരിവർത്തന ദല്ലാൾമാരുടെ ഇരകൾ. (ഒരാൾ എന്ത് വിശ്വസിക്കണം എന്ത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് അയാളുടെ സ്വാതന്ത്ര്യമാണ് എന്നുള്ളത് ഞാൻ മറക്കുന്നില്ല!). ഒരിക്കൽ ഈ ഇരകൾ  ഈ ദല്ലാൾമാരുടെ ചൂണ്ടയിൽ കൊത്തിയാൽ പിന്നെ മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ട്രാറ്റജിയിൽ ചൂണ്ടയിൽ വീണ ഇരയുടെ ഭർത്താവ്, അമ്മ, അമ്മായി അമ്മ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നീ ലെവലിലേക്ക് ഇമോഷനൽ ബ്ലാക്ക് മെയിലിംഗിലൂടെ ദല്ലാൾമാരും ആദ്യ ഇരയും അവരുടെ പൊട്ട ഭക്തിയുടെ കരാള ഹസ്തങ്ങൾ അമർത്തും. പാസ്റ്ററും എന്ന് പറഞ്ഞ് നാലണയ്ക്ക് ഉപയോഗവും 25 പൈസയുടെ വിവരവും ഇല്ലാത്ത ഒരിനം ജീവി ഇവരുടെ ഇടയിൽ ഉണ്ട് . സമയവും സന്ദർഭവും നോക്കാതെ ഇവന്മാർ അവരുടെ ഇവാഞ്ചലിസം പ്രൊപ്പഗേറ്റ് ചെയ്യാൻ നോക്കും, അത് ആശുപത്രി വരാന്തയിൽ അത്യാസന്ന ഘട്ടത്തിൽ കഴിയുന്ന രോഗിയുടെ അടുത്ത ബന്ധുക്കളോട് ആകാം, മരണ വീട്ടിലെ ദു:ഖത്തിൽ ആണ്ടിരിക്കുന്ന ആൾക്കാരോട് ആകാം, അല്ലെങ്കിൽ ജീവിതത്തിൽ മറ്റേതെങ്കിലും ആപത്ത് ഘട്ടങ്ങൾ തരണം ചെയ്തവരോട് ആകാം) ഇന്നലെ ഇത് പോലെ ഒരനുഭവം എന്റെ ഒരു സുഹൃത്തിനുണ്ടായി. മാനസികപരമായി തകർന്നിരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ആശുപത്രി വരാന്തയിൽ വച്ച് ലവൻ മാമോദിസ മുക്കാൻ ശ്രമിച്ചു. എനിക്ക് ഈ പാസ്റ്റർ മാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ നിങ്ങളുടെ പരിവർത്തനങ്ങൾ സ്വതന്ത്രമായി നിങ്ങളുടെ ആരാധാനലയങ്ങളിൽ നടത്തിക്കോളൂ. പക്ഷേ എന്തിനാണ് നിങ്ങൾ മാർക്കറ്റിംഗ് എക്സിക്യൂട്ടിവുകളെപ്പോലെ ഓടി നടന്ന് അസ്ഥാനത്ത് നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്? പിന്നെ എനിക്ക് പറയാനുള്ളത് ഈ പാസ്റ്ററുമാരെ വീട്ട് പടിക്കൽ കയറ്റുന്ന ഒന്നാം തല മുറ കൺവെർട്ടഡ് പെർവർട്ടഡ് വിശ്വാസികളെയാണ്, നിങ്ങൾ വിശ്വാസിയായി എന്ന് കരുതി നിങ്ങളുടെ കൂടെയുള്ളവരെയും ആ പടുകുഴിയിൽ തള്ളിയിടരുത്, പ്ലീസ്.

(കുറിപ്പ്: ഇത് മതവിദ്വോഷം ഉണ്ടാക്കാനോ, മറ്റു വ്യക്തികളുടെ മതസ്വാതന്ത്ര്യത്തിന് എതിരെയോ ഉള്ളതല്ല. പക്ഷേ സ്വന്തം ഭാര്യ / അമ്മ/ അമ്മായി അമ്മ / സഹോദരി എന്നിവരുടെ മത പരിവർത്തനം മൂലം അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ മാനസികപരമായി പിരിമുറുക്കം നേരിടുന്ന എന്റെ ചില സുഹൃത്തുക്കളെ കണ്ടിട്ടാണ് എഴുതിയത്. ദയവായി വർഗ്ഗീയ വിഷം തുപ്പുന്ന വർഗ്ഗീയ വാദികൾ ഇത് ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ പോസ്റ്റ് മേൽപ്പറഞ്ഞ പാസ്റ്റർമാർക്കും അവർക്ക് വേണ്ടി കീ ജയ് വിളിക്കുന്ന അന്ധവിശ്വാസികൾക്കുമാണ്)

Friday, May 27, 2016

Education, Creativity, and Profession!

free counters

This is the time of academic results. I have seen a lot of advertisements by educational institutions and news about students who scored higher marks (in fact few missed by two or three marks to get the full marks). What I noticed is our education is still a factory which tries to hatch more engineers, doctors, CAs, and Software Professionals! Don't we need any other profession in this world? Yes we do! If we have a problem with our electric cable, we need an electrician, if there is some problem with water supply, we need a plumber to rectify it, if we want to relax in the evening we might need to go to a movie/theatre/concert, so don't we need actors, artists, and singers? 

Unfortunately, most of the people who are working in the above mentioned profession are people who might have failed drastically in the current education system or people who escaped from the system where their parents and teachers tried to inject the wrong 'medicine' upon them! All of you know how difficult it is to get a plumber, electrician, carpenter...you name it!

Of course we need 'good' engineers and doctors and at the same time we need good teachers, policemen, politicians, cartoonists, journalists, sports personalities etc etc. But how good is our education in delivering all these materials?! 

Do our education kills creativity? I have seen one of Ken Robinson's TED talk regarding the same subject. Unfortunately our schools/education kill creativity of most of the students! We cannot blame teachers. Unfortunately they are only a cog in the wheel of this education system which has been started in the 19th century to cater the manpower need of industrial revolution ! Fortunately in the recent times, there has been a lot of thinking and effort has been put on to revive our education system but that is not enough.

Saturday, March 12, 2016

കളിചിരി മറന്നു പോയ പ്രായം!

അടുത്തിടെ 43 വയസ്സ് പ്രായമുള്ള ഒരാളെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോൾ അറിയാൻ കഴിഞ്ഞു പുള്ളിക്കാരന് പ്രമേഹ രോഗമാണെന്ന്. ഞാൻ കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിച്ച കൂട്ടത്തിൽ പുള്ളിക്കാരന് രണ്ട് മക്കൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു ( ഒരാണും ഒരു പെണ്ണും ). പുള്ളി വിവാഹത്തിന് മുൻപ് വരെ വ്യായമം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. ക്രിക്കറ്റ്, വോളിബോൾ, കബഡി എന്നീ കളികളിലും പുള്ളി പങ്കെടുത്തിരുന്നു. കല്ല്യാണ ശേഷം പുള്ളി തന്റെ പഴയ ചങ്ങാത്തമെല്ലാം ഉപേക്ഷിച്ച് തികച്ചും ഒരു 'ഉത്തരവാദിത്തമുള്ള' ഗൃഹനാഥനായി മാറി. പുള്ളി ഇപ്പോൾ എന്തെങ്കിലും വ്യായാമം ചെയ്യുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. അതിന് കിട്ടിയ ഒരു ഉത്തരം സമയമില്ല എന്നുള്ളതായിരുന്നു. ഞാൻ പുള്ളിയോട് പ്ലസ് വൺ പഠിക്കുന്ന മകളുടെ കൂടെയോ എഞ്ചിനീയറിംഗ് പഠിക്കുന്ന മകന്റെ കൂടെയോ എന്ത് കൊണ്ട് ബാഡ്മിൻറനോ ക്രിക്കറ്റോ കളിക്കാത്തത് എന്ന് ചോദിച്ചു. "അതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ", "നാട്ടുകാർ എന്ത് പറയും'' എന്നുള്ള മറുപടികൾ എന്നിക്ക് കിട്ടി.

എനിക്ക് തോന്നുന്നത് ഈ അണ്ഡകടാഹത്തിൽ ഒരു പ്രായം കഴിഞ്ഞാൽ 'കുട്ടികളികൾ ' അപ്പാടെ നിർത്തുന്ന ഒരു സ്പീഷിസ് നമ്മൾ മനുഷ്യരായിരിക്കും. കുട്ടികാലത്തിൽ നമ്മൾ കാണിക്കുന്ന കുസൃതികളും കുട്ടികളികളും ചാടി മറിയലും ഡാൻസ് കളിക്കുന്നതും മൂളിപ്പാട്ട് പാടുന്നതും ഓടുന്നതും ചാടുന്നതും നമ്മൾ 'പ്രായപൂർത്തി' ആയ ഉടൻ തന്നെ നമ്മളും നമ്മുടെ സമൂഹവും അതിന് വിലക്ക് കൽപ്പിക്കുന്നു. 

കുട്ടികൾ, പ്രത്യേകിച്ചും പത്ത് വയസ്സിന് താഴെയുള്ള, പലപ്പോഴും കുസൃതികളിൽ ഏർപ്പെടാറുണ്ട്. ചില മാതാപിതാക്കളും അദ്ധ്യാപകരും അതൊരു പ്രശ്നമായികണ്ട് തടയിടാറുണ്ട് (ഹൈപ്പർ ആക്ടീവ് കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കുന്നു). ഇങ്ങനെ തടസ്സപ്പെടുത്തുമ്പോൾ അവൻ കൂടുതൽ വാശിക്കാരനാകാനുള്ള ചാൻസ് കൂടുതലാണ്. അവന്റെ പ്രോബളം സോൾവിംഗ് സ്കിൽസ് നന്നാക്കാനും ചിലപ്പോൾ ഈ വികൃതികൾ സാധിച്ചു എന്ന് വരാം (ഇവിടെ ആവശ്യം മുതിർന്നവരുടെ സൂപ്പർവിഷൻ മാത്രമാണ്). എനിക്ക് ഓർമ്മ വരുന്നത് എന്റെ ഒരു സുഹൃത്തിനെയാണ്. കുട്ടിക്കാലത്ത് അവനെ അവന്റെ അമ്മ പുറത്തേക്ക് കളിക്കാനോ കൂട്ടുകൂടാനോ വിടില്ലായിരുന്നു. ഇപ്പോൾ സോഷ്യൽ സ്കിൽസിൽ അവൻ വളരെ പിറകിലാണ്. 

ഒരു പ്രായം കഴിഞ്ഞാൽ 'മസ്സിൽ ' പിടിച്ചാണ് ജീവിക്കേണ്ടത് എന്ന നിയമം അലിഖിതമായി എഴുതി വച്ചിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് ശരിയാണോ? മുൻപ് സൂചിപ്പിച്ചത് പോലെ മനുഷ്യവർഗ്ഗം മാത്രമാണ് ഈ ഒരു ലൈനിൽ മാറിപ്പോയത്. നമ്മൾ കുസൃതികൾ മറക്കുന്നു, കളിചിരികൾ മറക്കുന്നു, നമുക്ക് ഇഷ്ടപ്പെട്ട വിനോദങ്ങൾ മറക്കുന്നു, എന്നിട്ട് നമ്മൾ 'മനുഷ്യമൃഗമായി' ജീവിക്കുന്നു. 

മുതിർന്നവരും കുട്ടികളികളും അവർക്കിഷ്ടപ്പെട്ട വിനോദങ്ങളിലും വ്യായാമത്തിലും (sports activities) ഏർപ്പെടുമ്പോൾ അവർക്ക് ലഭിക്കുന്ന benefits എന്താണെന്ന് ഈ വീഡിയോ കണ്ടു നോക്കുമ്പോൾ നമുക്ക് മനസ്സിലാകും!

https://www.ted.com/talks/stuart_brown_says_play_is_more_than_fun_it_s_vital?language=en